തിരുവനന്തപുരം: നേമത്തും അരുവിക്കരയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ്. നുസൂര്‍.
നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാമെന്നും പകരം അരുവിക്കരയില്‍ സഹായിക്കണമെന്നുമാണ് വി.എസ്. ശിവകുമാര്‍ ബിജെപിയുമായുണ്ടാക്കിയ ഡീല്‍. നേരത്തെ തിരുവനന്തപുരവും നേമവും തമ്മിലായിരുന്നു ഡീല്‍. തിരുവനന്തപുരം സിഎംപിക്ക് പോയതോടെ അരുവിക്കരയിലേക്ക് മാറി. ഇതേ ഡീല്‍ വട്ടിയൂര്‍ക്കാവിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ പാര്‍ട്ടി നേതൃത്വം പുകരുന്നതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുകയാണ്. തനിയ്ക്ക് നേമം സീറ്റ് നിഷേധിക്കാന്‍ കാരണമായി ഒരു പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടിയത് മിശ്ര വിവാഹതിരായ തന്‍റ ഭാര്യ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനാല്‍ താന്‍ മത്സരിച്ചാല്‍ ഹിന്ദു- മുസ്‌ലിം വോട്ടുകള്‍ നഷ്ടമാകുമെന്ന കാരണമാണ്.
വാമനപുരത്ത് പാലോട് രവിയെ തഴഞ്ഞത് എസ്ഡിപിഐ നിര്‍ദേശിച്ച ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ഥിയാക്കാനാണ്. അമ്പലപ്പുഴയില്‍ പോലീസിന്‍റെ ക്രൂരമര്‍ദനമേറ്റ എം.പി. പ്രവീണിനു സീറ്റ് നല്‍കാതെ വാ പോയ കോടാലിയായ ജി. സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ജി. സുധാകരന്‍ ഭാവിയില്‍ മറ്റൊരു പി.സി. ജോര്‍ജ് ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒറ്റപ്പാലത്ത് പി.കെ. ശശിക്ക് സീറ്റ് നല്‍കാമെങ്കില്‍ എന്തുകൊണ്ട് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കുന്നില്ല. ഇരുവരും തമ്മില്‍ പീഡനത്തിന്‍റെ തീവ്രതയില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും നുസൂർ ആരോപിച്ചു.